Tuesday 18 December 2012

ഡല്‍ഹിയുടെ തണുപ്പിലേക്ക് ഒരു സ്വപ്ന യാത്ര ...!


   20/10/2012

            വൈകുന്നേരം അഞ്ചു മണി.ഉപ്പയെയും ഉമ്മയേയും പുതിയ ചൊറയായ കേട്ട്യോളെയും കണ്ണ് വെട്ടിച്ചു ബൂട്ടും ജഴ്സിയും എടുത്തു മെല്ലെ ഗ്രൌണ്ടിലേക്ക് മുങ്ങി കൊണ്ടിരിക്കുമ്പോഴാണ് ആ sms വന്നത്."r u ready to go delhi on nov 26 with hafi".അയച്ചത് ബ്ലോഗറും ഫോട്ടോഗ്രാഫറും സഞ്ചാരിയും എന്ന് വേണ്ടാ ആ ബോഡി വെച്ച് എത്താവുന്ന എല്ലാ മേഖലയിലും എത്തിപ്പെട്ട ജാബിര്‍ മലബാരി എന്ന ജാബി.സംഭവം മെഡിക്കല്‍ കോളേജില്‍ ഡോക്റ്ററും അവന്‍റെയും എന്‍റെയും സുഹൃത്തുമായ ബിഷ്രുല്‍ ഹഫി എന്ന ഹഫി എംഡി എക്സാം എഴുതാന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട്.ആ പോക്ക് നമുക്ക് ഒരു കൊച്ചു ടൂര്‍ ആക്കിയാലോ എന്നാണു ചോദ്യം.വൈദ്യന്‍ ഇച്ചിച്ചതും രോഗി കല്‍പ്പിച്ചതും എന്ന് പറഞ്ഞ പോലെ ആരെങ്കിലും ടൂര്‍ പോരുന്നോ എന്ന് ചോദിക്കാന്‍ കാത്തിരിക്കുന്ന ഞാന്‍ ഒറ്റ കാര്യമേ അവനോട് പറഞ്ഞുള്ളൂ."ദയവു ചെയ്തു ഈ സംഭവം ക്യാന്‍സല്‍ ചെയ്യരുത്"..കാരണം അതിനു മുമ്പ് പലപ്പോഴും ഞങ്ങള്‍ പ്ലാന്‍ ചെയ്ത പല ട്രിപ്പുകളും അവസാന നിമിഷത്തില്‍ തങ്ങളുടെതല്ലാത്ത കാരണത്താല്‍ മുടങ്ങി പോകാറുണ്ട്.."ഇല്ല ,ഇത് ഇന്ഷാ അല്ലാഹ് നമ്മള്‍ പോയിരിക്കും" എന്ന് അവന്‍ ഉറപ്പും നല്‍കി.എന്നാലും ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കയറുന്നത് വരെ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു എന്നാണു സത്യം..!

    ഏതായാലും സംഭവം തീരുമാനമായ ശേഷമുള്ള ഒരു മാസം ജാബിയുടെയും ഹഫിയുടെയും മൊബൈലുകള്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.പോവ്വല്ലേ,പോവൂലേ,പോകണ്ടേ,പ്രശ്നം ഒന്നും ഇല്ലല്ലോ,ഹഫിക്ക് വിളിച്ചിരുന്നോ,ജാബിക്ക് വിളിച്ചിരുന്നോ,നിങ്ങള്‍ രണ്ടാളും ജീവിച്ചിരിപ്പുണ്ടോ തുടങ്ങി എന്റെ ആയിരത്തി ഇരുനൂറ്റി മുപ്പത്തി നാല്{ഏകദേശ കണക്കാണ്}ചോദ്യങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് മറുപടി പറയേണ്ടി വന്നിരുന്നു ആ പാവങ്ങള്‍ക്ക്.സംഭവം എന്നെ പറഞ്ഞിട്ടും കാര്യമില്ല.ഞാന്‍ അങ്ങിനെയാണ്.എവിടെയെങ്കിലും പോവണം എന്നോ വല്ലതും വാങ്ങണം എന്നോ തീരുമാനിച്ചാല്‍ പിന്നെ നോ ക്ഷമ.തീരുമാനിച്ചാല്‍ അപ്പൊ നടന്നിരിക്കണം....!


  അങ്ങിനെ പോകുന്നതിനു കുറച്ചു ദിവസം മുമ്പ് മൂന്നു പേരും കൂടി കോഴിക്കോട് ഒത്തു ചേരുകയും ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുകയും ചെയ്തു.എറണാകുളം-നിസാമുദീന്‍ മംഗള എക്സ്പ്രസില്‍ സ്ലീപ്പര്‍ ആണ് പോലും അവര്‍ ബുക്ക്‌ ചെയ്തത്.നമുക്കെന്തു മംഗള,എന്ത് സ്ലീപ്പര്‍ നിന്നിട്ടാണ്‌ എങ്കിലും ഡെല്‍ഹീ പോണം അത്ര തന്നെ.അങ്ങിനെ ഡല്‍ഹി യാത്ര ഏകദേശം തീരുമാനമായി.പത്തു ദിവസത്തെ യാത്രയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.അങ്ങിനെ ഇരുപത്തി ആറിനു വൈകുന്നേരം കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.


   അടുത്ത പ്രശ്നം ഇതെങ്ങനെ വീട്ടില്‍ അവതരിപ്പിച്ചു സമ്മതം വാങ്ങും എന്നതായിരുന്നു.ഒന്നാമതു വൈഫ്‌ എട്ടു മാസം ഗര്‍ഭിണി,പിന്നെ ഷോപ്പ് നോക്കാന്‍ ആളില്ല,പോരാത്തതിന് നാട്ടിലേ കുറെയെണ്ണം ടൂര്‍ എന്ന പേരും പറഞ്ഞു പോയി ചെയ്യുന്ന പല തോന്ന്യാസങ്ങളും കാരണം ഫ്രെണ്ട്സിന്റെ കൂടെയുള്ള യാത്രയാണ് എന്ന് പറഞ്ഞാല്‍ അതിനു പല അര്‍ത്ഥങ്ങളും കല്‍പ്പിക്കുന്ന നാട്ടുകാര്‍ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ട്.പക്ഷെ ആദ്യത്തെ പ്രശ്നം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ കഴിഞ്ഞു.കാരണം നാട്ടിലേ ആചാര പ്രകാരം ആദ്യത്തെ പ്രസവം പെണ്ണുങ്ങളുടെ വീട്ടില്‍ വെച്ച് ആവണം പോലും,അതിനു ഏഴാം മാസത്തില്‍ തന്നെ പോകണം എന്നും ഉണ്ടത്രേ,ഏതായാലും കല്യാണത്തിനോ അതിനു ശേഷമോ നാട്ടിലേ യാതൊരു ആചാരവും {സ്ത്രീധനം,അടുക്കള കാണാന്‍ വരല്‍,പള്ള കാണാന്‍ വരല്‍ പോലെയുള്ളവ} എനിക്ക് ബാധകമല്ല എന്ന് പ്രഖ്യാപിച്ചു ഭാര്യാ വീട്ടില്‍ നിന്ന് കിട്ടാവുന്ന സകല ആനുകൂല്യങ്ങളും തട്ടിത്തെറിപ്പിച്ചു നാട്ടുകാരെയും കുടുംബക്കാരെയും അത്ഭുതപ്പെടുത്തി നടന്നിരുന്ന ഞാന്‍ ഈ കാര്യത്തില്‍ മാത്രം തനി നാടനായി.ഏഴാം മാസം "ഞങ്ങള്‍ ഏഴിന് ഓളെ കൂട്ടി കൊണ്ട് പോകാന്‍ വരികയാണ്" എന്ന് പറഞ്ഞ വൈഫിന്‍റെ വീട്ടുകാരോട്"ഏഴാം മാസമല്ല,പത്താം മാസം കഴിഞ്ഞു കുട്ടിനെ കാണാന്‍ വന്നാ മതി" എന്ന് പറഞ്ഞ ഞാനാണ് എട്ടാം മാസമായപ്പോള്‍ ചുമ്മാ വിവരം അറിയാന്‍ വേണ്ടി വിളിച്ച അവളുടെ ഉമ്മ "ഓള് കുറച്ചു ദിവസം ഇങ്ങട്ട് നിക്കാന്‍ പോന്നോട്ടെ" എന്ന് ചോദിച്ചതിനു എന്നാല്‍ നിങ്ങള്‍ വന്നു കൂട്ടി കൊണ്ട് പോയിക്കൊളീ,പ്രസവം ഒക്കെ അവിടെ തന്നെ ആയിക്കോട്ടെ എന്ന് പറഞ്ഞത്.ഏതായാലും കെട്ട്യോള് അവിടെ പോയി എനിക്ക് ടൂര്‍ പോവാനുള്ള വിവരം പറയാഞ്ഞത് കൊണ്ട് "എല്ലാ ആചാരങ്ങളും ഒഴിവാക്കിയാലും ആദ്യത്തെ പ്രസവം ഉമ്മാന്റെ അടുത്തു ആക്കാന്‍ സമ്മതിച്ച എന്‍റെ വിശാല മനസ്സിനെ" കുറിച്ച് അവര്‍ എപ്പോഴും പറയാറുണ്ട്‌ എന്ന്  കെട്ട്യോള്‍".പിന്നെ ആ പേരും പറഞ്ഞു ഇടയ്ക്കിടയ്ക്ക് അത് വേണം ഇത് വേണം ഇല്ലെങ്കില്‍ ഞാന്‍ സത്യം അവരോട് പറയും എന്ന് പറഞ്ഞുള്ള ബ്ലാക്ക് മെയിലിംഗ് അവള്‍ നടത്താറുണ്ട്‌ എങ്കിലും അല്ഹമ്ദുലില്ലാഹ് ആ പ്രശ്നം സോള്‍വ് ആയി.പിന്നെ ഷോപ്പില്‍ തല്‍ക്കാലം ഒരാളെ നിര്‍ത്തിയപ്പോള്‍ ആ പ്രശ്നവും സോള്‍വ് ,പിന്നെ രണ്ടു ദിവസം ഉമ്മാന്റെ പിന്നാലേ നടന്നു ജാബിക്കും ഹഫിക്കും അവര്‍ സ്വപ്നത്തില്‍ പോലും ആവാത്ത അത്രയും ഗംഭീര ഇമേജ് ഉണ്ടാക്കിയെടുക്കുകയും ചെയ്തപ്പോള് ‍{ഉമ്മയും ബാപ്പയും ഈ രണ്ടു മുതഖീങ്ങളെയും പരിചയപ്പെടാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ :അമീന്‍ :)}കൂടെ പോകുന്നവരെ കുറിച്ചുള്ള ആശങ്കയും തീര്‍ന്നു.


  അങ്ങിനെ യാത്ര പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.കുറച്ചു ഡ്രസ്സും മറ്റും ഒരു ഫ്രെണ്ടിന്റെ ബാഗില്‍ കുത്തി നിറച്ചു.പാസ്പോര്‍ട്ടും,മറ്റും എടുത്തു അതിലിട്ടു.അങ്ങിനെ നവംബര്‍ ഇരുപത്തി ആറിനു ഉച്ചക്ക് മൂന്നു മണിയോടെ കോഴിക്കോടെത്തി.ഹഫിയും ജാബിയും നേരത്തെ എത്തിയിരുന്നു.കുറച്ചു നേരം ഞങ്ങളുടെ മറ്റൊരു ഫ്രെണ്ട് ഷിബിന്‍ ഇറാനിയുമായി സംസാരിച്ചിരുന്നു.പിന്നെ യാത്രയില്‍ കാഷ് കൈകാര്യം ചെയ്യാനും മറ്റും ജാബിയെ ചുമതലപ്പെടുത്തി.മുമ്പ് ദല്‍ഹി പോയി പരിചയം ഉള്ള ഡോക്റ്റര്‍ ഹഫിയെ അമീര്‍ ആയും തെരഞ്ഞെടുത്തു.ഇവരെ രണ്ടു പേരെയും നോക്കാനുള്ള ചുമതല ഞാന്‍ സ്വയം ഏറ്റെടുത്തു (ഞമ്മക്കും മാണ്ടേ ബല്ലതും).പിന്നെ റെയില്‍വേ സ്റെഷനിലേക്ക് നടന്നു.ട്രെയിന്‍ അര മണിക്കൂര്‍ ലൈറ്റ് ആയിരുന്നു.ആ അര മണിക്കൂര്‍ കൊണ്ട് "സ്ലീപ്പര്‍ എന്താണ് ജനറല്‍ എന്താണ്,ഏസി എന്താണ് എന്നും പ്ലാട്ഫോമില്‍ ടിക്കറ്റ്‌ ഇല്ലാതെ കയറാന്‍ പാടില്ല എന്നുമുള്ള ബേസിക് കാര്യങ്ങള്‍ ജാബിര്‍ മലബാരി എനിക്ക് ക്ലാസ് എടുത്തു.അജ്മല്‍ കസബിന്റെ മേല്‍ ചുമത്തിയ കേസുകളില്‍ ഒന്ന് ടിക്കറ്റ്‌ ഇല്ലാതെ പ്ലാറ്റ്ഫോമില്‍ കയറി എന്നും ഉണ്ടായിരുന്നു എന്ന് ഫൈസ്ബുകില്‍ ഉണ്ടായിരുന്നുവത്രെ.(അവന്‍റെ പറച്ചില്‍ കേട്ടാല്‍ തോന്നും ആ കേസ് ഇല്ലായിരുന്നു എങ്കില്‍ കസബിനെ വെറുതെ വിടുമായിരുന്നു എന്ന് ...:))ഏകദേശം അഞ്ചര ആയപ്പോഴേക്കും ട്രെയിന്‍ എത്തി.


   അകത്തു കയറി ഞങ്ങളുടെ സീറ്റ് നമ്പര്‍ തിരഞ്ഞു കണ്ടു പിടിച്ചു.എന്തോ ഭാഗ്യത്തിന് അതില്‍ ആളുണ്ടായിരുന്നു.ഞാന്‍ കരുതി ഞമ്മളെ കാണുമ്പോള്‍ അവര്‍ എണീറ്റ്‌ തരും എന്ന് .പക്ഷെ അവര്‍ എണീറ്റില്ല.സ്ത്രീകള്‍ ആയിരുന്നത് കൊണ്ടും,കണ്ണൂരില്‍ ഇറങ്ങും എന്ന് പറഞ്ഞത് കൊണ്ടും ഞങ്ങള്‍ അട്ജെസ്റ്റ് ചെയ്തു പലയിടത്തായി ഇരുന്നു.പിന്നെ യാത്ര ഒരു സംഭവമായിരുന്നു.ഞങ്ങളുടെ കൂടെ ആ ബെര്‍ത്തില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഹഫി ഏതാനും മിനിട്ടുകള്‍ കൊണ്ട് പരിചയപ്പെടുകയും കമ്പനിയാവുകയും ചെയ്തു.എന്തൊക്കെ പറഞ്ഞാലും അവന്‍റെ എല്ലാവരോടും തുറന്നു ഇടപെടാനുള്ള ആ കഴിവും എല്ലാവരേയും പെട്ടെന്ന് തന്നെ കമ്പനിയാക്കാനുമുള്ള ആ കഴിവും ഞങ്ങള്‍ക്ക് യാത്രയില്‍ ഉടനീളം ഉപകാരപ്പെടുകയും ഞാനും ജാബിയും അക്കാര്യത്തില്‍ അവനെ സമ്മതിക്കുകയും ചെയ്തു.ഒരു പക്ഷെ അവന്‍റെ നിഷ്കളങ്ക പ്രകൃതവും ഒരു ഡോക്ട്ടര്‍ ആയിട്ടും അതിന്‍റെ യാതൊരു അഹങ്കാരമോ മറ്റോ ഇല്ലാത്തതു കൊണ്ടും ആവാം..


    ഞങ്ങളുടെ കൂടെ ആ ബെര്‍ത്തില്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങളായി ബോംബയില്‍ താമസമാക്കിയ അവിടെ ഒരു സ്കൂളില്‍ അധ്യാപകന്‍ ആയ ബാല്‍ താക്കറെയുടെ ഫാനായ വര്‍ഗീസേട്ടന്‍ ,മേരി ചേച്ചി,അവരുടെ ഭര്‍ത്താവ് എന്നിവരും പിന്നെ ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ ബ്യൂട്ടീഷന്‍ മോനിഷ എന്ന സുന്ദരിയായ പെണ്‍കുട്ടിയും അവളുടെ അമ്മയും പിന്നെ യാത്രയിലുടനീളം പട്ടാള കഥകള്‍ പറഞ്ഞു ഞങ്ങളുടെ ബെര്ത്തിനെ സജീവമാക്കി നിലനിര്‍ത്തിയ ഡെറാഡൂണ്‍ ക്യാമ്പിലേക്ക് പോവുകയായിരുന്നു എസ്കെ നായര്‍ എന്ന പട്ടാളക്കാരനുമായിരുന്നു.പിന്നെ ഡല്‍ഹിയില്‍ എല്‍ ഐസിയുടെ പ്രോഗ്രാമിന് പോവുകയായിരുന്നു ഒരു ഫാമിലിയും ഉണ്ടായിരുന്നു.അവരുടെ കൂടെ ഒരു പാട് പേര്‍ ഉണ്ടായിരുന്നത് കൊണ്ട് അവര്‍ പലപ്പോഴും അവരുടെ കൂടെ ആയിരുന്നു.അവരുടെ കുട്ടികള്‍ ജാബിയുടെ അടുത്ത് തമാശയും കളിയും ഫോട്ടോ പിടുത്തവുമായി ഉണ്ടായിരുന്നു.

ഞാനും വര്‍ഗീസേട്ടനും
ഞങ്ങളുടെ ബെര്‍ത്ത്‌

  അങ്ങിനെ ചര്‍ച്ചകളും തമാശകളും പട്ടാള കഥകളും ഒക്കെയായി വളരെ രസകരമായിരുന്നു യാത്ര.ഇടയ്ക്കു എസ്കെ നായര്‍ ഇസ്രയേലിനേയും വര്‍ഗീസേട്ടന്‍ താക്കറെയെയും അനുകൂലിച്ചു സംസാരിച്ചത് ഞങ്ങള്‍ക്ക് പിടിച്ചില്ല.നായരെ ഞങ്ങള്‍ പട്ടാളക്കാരന്‍ എന്ന നിലക്ക് എതിര്‍ക്കാന്‍ പോയില്ല.ജവാന്മാരെ നമ്മള്‍ ബഹുമാനിക്കണം.പക്ഷെ വര്‍ഗീസേട്ടനെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തു തിരുത്തിച്ചു.അക്കാര്യത്തില്‍ എസ്കെ നായരും ഞങ്ങളുടെ കൂടെ ആയിരുന്നു.എല്ലാം വളരെ സൌഹ്രുദപരമായിരുന്നു.പിന്നെ വര്‍ഗീസേട്ടന്‍റെ ബോംബെ കഥകളും അനുഭവങ്ങളും നായരുടെ കാര്‍ഗില്‍,കാശ്മീര്‍ തൊട്ടുള്ള പട്ടാള കഥകളും മോനിഷയുടെ ഡല്‍ഹി വിശേഷങ്ങളും അവളുടെ അമ്മയുടെ യുപിയിലെ ഹോട്ടല്‍ വിശേഷങ്ങളും(അവരും അവരുടെ ഭര്‍ത്താവും വര്‍ഷങ്ങളായി അവിടെ ഹോട്ടല്‍ നടത്തുകയാണ്) പിന്നെ ഹഫിയുടെ ഹോസ്പിറ്റല്‍ വിശേഷങ്ങളും ഇടയ്ക്കിടയ്ക്ക് ജാബിയുടെ ഷൂട്ടിംഗ് സെക്ഷനുകളും പിന്നെ ഓരോ സ്റ്റേഷനില്‍ നിന്നും കയറുന്ന ഓരോ തരാം ഭക്ഷണ മോഡലുകള്‍ എല്ലാം കൂടി ഗംഭീരമായിരുന്നു യാത്ര.


                                                                   (തുടരും)


(കുറെ കാലത്തിനു ശേഷം എഴുതിയത് കൊണ്ട് വായിക്കുന്നവര്‍ക്ക് ഇഷ്ട്ടപ്പെടുമോ എന്നറിയില്ല.അത് കൊണ്ട് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ ശേഷം ബാക്കി എഴുതാം എന്ന് കരുതുന്നു.കൂടുതല്‍ ഫോട്ടോസ് അടുത്ത പോസ്റ്റില്‍  )

.